Read Bible
Free to use • No login or registration required • For all ages
Choose your language, version, book, and chapter below. You can optionally pick a single verse for a focused view. Then click Go to see the passage. Need help? See our How to use guide.
1. ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്‍റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.
2. അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്നു നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്‍റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു.
3. എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്‍റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.
4. എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൗല്‍ എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
5. ശൗല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ട്, അവന്‍റെ ഹൃദയം വിറെച്ചു.
6. ശൗല്‍ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
7. അപ്പോൾ ശൗല്‍ തന്‍റെ ഭൃത്യന്മാരോട്: “എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിക്കുവിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും” എന്നു പറഞ്ഞു. അവന്‍റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു.
8. ശൗല്‍ വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു.
9. സ്ത്രീ അവനോട്: “ശൗല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്‍റെ ജീവന് കെണി ഒരുക്കുന്നത് എന്തിന്?” എന്നു പറഞ്ഞു.
10. “യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല” എന്നു ശൗല്‍ യഹോവയുടെ നാമത്തിൽ അവളോട് സത്യംചെയ്തു.
11. “ഞാൻ ആരെ വരുത്തിത്തരേണം” എന്നു സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്നു അവൻ പറഞ്ഞു.
12. സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൗലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൗല്‍ ആകുന്നുവല്ലോ” എന്നു പറഞ്ഞു.
13. രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത്?” എന്നു ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറി വരുന്നത് ഞാൻ കാണുന്നു” എന്നു സ്ത്രീ ശൗലിനോട് പറഞ്ഞു.
14. അവൻ അവളോട്: “അവന്‍റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൗല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
15. ശമൂവേൽ ശൗലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്‍റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത്” എന്നു ചോദിച്ചു. അതിന് ശൗല്‍: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു” എന്നു ഉത്തരം പറഞ്ഞു.
16. അതിന് ശമൂവേൽ: “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു?
17. യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്‍റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്‍റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു.
18. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്‍റെമേൽ അവന്‍റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു.
19. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്‍റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.”
20. പെട്ടെന്ന് ശൗല്‍ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്‍റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
21. അപ്പോൾ ആ സ്ത്രീ ശൗലിന്‍റെ അടുക്കൽവന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ടു അവനോട്: “അടിയൻ നിന്‍റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞവാക്ക് അനുസരിച്ചുവല്ലോ.
22. അതുകൊണ്ട് അടിയന്‍റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്‍റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.
23. അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല” എന്നു പറഞ്ഞു; എങ്കിലും അവന്‍റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
24. സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.
25. അവൾ അത് ശൗലിന്‍റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.