Read Bible
Free to use • No login or registration required • For all ages
Choose your language, version, book, and chapter below. You can optionally pick a single verse for a focused view. Then click Go to see the passage. Need help? See our How to use guide.
1. അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ മെതിക്കളങ്ങൾ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി.
2. ദാവീദ് യഹോവയോട്; “ഞാൻ ചെന്നു ഈ ഫെലിസ്ത്യരെ തോല്പിക്കണമോ?” എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക” എന്നു കല്പിച്ചു.
3. എന്നാൽ ദാവീദിന്‍റെ ആളുകൾ അവനോട്: “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്‍റെ നേരെ എങ്ങനെ ചെല്ലും?” എന്നു പറഞ്ഞു.
4. ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട്: “എഴുന്നേറ്റ് കെയീലയിലേക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.
5. അങ്ങനെ ദാവീദും അവന്‍റെ ആളുകളും കെയീലയിലേക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്തു, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.
6. അഹീമേലെക്കിന്‍റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്‍റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
7. ദാവീദ് കെയീലയിൽ ഉണ്ട് എന്നു ശൗലിന് അറിവ് കിട്ടി. “ദൈവം അവനെ എന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു” എന്നു ശൗല്‍ പറഞ്ഞു.
8. പിന്നെ ശൗല്‍ ദാവീദിനേയും അവന്‍റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.
9. ശൗല്‍ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു.
10. പിന്നെ ദാവീദ്: “യിസ്രായേലിന്‍റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൗല്‍ കെയീലയിലേക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
11. കെയീലപൗരന്മാർ എന്നെ അവന്‍റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗല്‍ വരുമോ? യിസ്രായേലിന്‍റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്നു യഹോവ അരുളിച്ചെയ്തു.
12. ദാവീദ് പിന്നെയും: “കെയീലപൗരന്മാർ എന്നെയും എന്‍റെ ആളുകളെയും ശൗലിന്‍റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
13. അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്‍റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്, അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്നു ശൗല്‍ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു.
14. ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൗല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്‍റെ കയ്യിൽ ഏല്പിച്ചില്ല.
15. തന്‍റെ ജീവനെ തേടി ശൗല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
16. അപ്പോൾ ശൗലിന്‍റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി.
17. യോനാഥാൻ അവനോട്: “ഭയപ്പെടേണ്ടാ, എന്‍റെ അപ്പനായ ശൗലിന് നിനക്ക് ഹാനി വരുത്താൻ കഴിയുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്‍റെ അപ്പനായ ശൗല്‍ അറിയുന്നു” എന്നു പറഞ്ഞു.
18. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു. ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്കു പോകുകയും ചെയ്തു.
19. അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്‍റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
20. അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്‍റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.
21. അതിന് ശൗല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
22. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
23. അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും.”
24. അങ്ങനെ അവർ ശൗലിന് മുമ്പെ സീഫിലേയ്ക്ക് പോയി. എന്നാൽ ദാവീദും അവന്‍റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബായിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു.
25. ശൗലും അവന്‍റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻ മരുഭൂമിയിലെ പാറക്കെട്ടിൽ ചെന്നു താമസിച്ചു. ശൗല്‍ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു.
26. ശൗല്‍ പർവ്വതത്തിന്‍റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്‍റെ മറുവശത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൗലും പടജ്ജനവും ദാവീദിനെയും അവന്‍റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു.
27. അപ്പോൾ ശൗലിന്‍റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
28. ഉടനെ ശൗല്‍ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി.
29. ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്നു താമസിച്ചു.