Read Bible

Free to use • No login or registration required • For all ages

Choose your language, version, book, and chapter below. You can optionally pick a single verse for a focused view. Then click Go to see the passage. Need help? See our How to use guide.

Genesis 26

1. അബ്രാഹാമിന്‍റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്‍റെ അടുക്കൽ പോയി.

2. യഹോവ അവനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തതെന്തെന്നാൽ: “മിസ്രയീമിലേക്കു പോകരുത്; ഞാൻ നിന്നോട് കല്പിക്കുന്ന ദേശത്തു വസിക്കുക.

3. ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശം മുഴുവൻ തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.

4. അബ്രാഹാം എന്‍റെ വാക്കുകേട്ട് എന്‍റെ ആജ്ഞയും കല്പനകളും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചതുകൊണ്ട്

5. ഞാൻ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിന്‍റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും.”

6. അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.

7. ആ സ്ഥലത്തെ ജനം അവന്‍റെ ഭാര്യയെക്കുറിച്ച് അവനോട് ചോദിച്ചു; “അവൾ എന്‍റെ സഹോദരി” എന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളായതുകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്‍റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു.

8. അവൻ അവിടെ ഏറെക്കാലം ജീവിച്ചശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്‍റെ ഭാര്യയായ റിബെക്കായോടുകൂടെ സല്ലപിക്കുന്നതു കണ്ടു.

9. അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: “അവൾ നിന്‍റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ ‘അവൾ എന്‍റെ സഹോദരി’ എന്നു നീ പറഞ്ഞത് എന്തിന്?“ എന്നു ചോദിച്ചു. അതിന് യിസ്ഹാക്ക് അവനോട്: “അവളുടെ നിമിത്തം മരിക്കാതിരിക്കുവാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത്” എന്നു പറഞ്ഞു.

10. അപ്പോൾ അബീമേലെക്ക്: “നീ ഞങ്ങളോടു ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്‍റെ ഭാര്യയോടുകൂടെ ശയിക്കുവാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും ഇട വരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.

11. പിന്നെ അബീമേലെക്ക്: “ഈ പുരുഷനെയോ അവന്‍റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും” എന്നു സകലജനത്തോടും കല്പിച്ചു.

12. യിസ്ഹാക്ക് ആ ദേശത്തു വിത്ത് വിതച്ചു; ആ വർഷംതന്നെ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.

13. അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.

14. അവനു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ട് ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി.

15. എന്നാൽ അവന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്ത് അവന്‍റെ പിതാവിന്‍റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.

16. അബീമേലെക്ക് യിസ്ഹാക്കിനോട്: “നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനായിരിക്കുന്നത് കൊണ്ടു ഞങ്ങളെ വിട്ടുപോവുക” എന്നു പറഞ്ഞു.

17. അങ്ങനെ യിസ്ഹാക്ക് അവിടെനിന്ന് പുറപ്പെട്ടു ഗെരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.

18. തന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്ത് കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ച്, തന്‍റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർ തന്നെ ഇട്ടു.

19. യിസ്ഹാക്കിന്‍റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു അവിടെ നീരുറവുള്ള ഒരു കിണറ് കണ്ടു.

20. അപ്പോൾ ഗെരാരിലെ ഇടയന്മാർ: “ഈ വെള്ളം ഞങ്ങൾക്കുള്ളത്” എന്നു പറഞ്ഞു യിസ്ഹാക്കിന്‍റെ ഇടയന്മാരോടു വഴക്കിട്ടു; അവർ തന്നോട് വഴക്കിട്ടതുകൊണ്ട് അവൻ ആ കിണറിന് ഏശെക് എന്നു പേർവിളിച്ചു.

21. അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ വഴക്കിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേരുവിളിച്ചു.

22. അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ വഴക്കിട്ടില്ല. “യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കും” എന്നു പറഞ്ഞു അവൻ അതിന് രെഹോബോത്ത് എന്നു പേരിട്ടു.

23. അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി.

24. അന്നു രാത്രി യഹോവ അവനു പ്രത്യക്ഷനായി: “ഞാൻ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്‍റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്‍റെ സന്തതിയെ വർദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു.

25. അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്‍റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്‍റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.

26. അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സൈന്യാധിപനായ പീക്കോലും ഗെരാരിൽനിന്ന് അവന്‍റെ അടുക്കൽ വന്നു.

27. യിസ്ഹാക്ക് അവരോട്: “നിങ്ങൾ എന്തിന് എന്‍റെ അടുക്കൽ വന്നു? നിങ്ങൾ എന്നെ ദ്വേഷിച്ച് നിങ്ങളുടെ ഇടയിൽനിന്ന് പറഞ്ഞയച്ചതല്ലേ” എന്നു പറഞ്ഞു.

28. അതിന് അവർ: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ട് നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, സത്യം ചെയ്തു ഒരു ഉടമ്പടിയുണ്ടായിരിക്കേണം.

29. ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ” എന്നു പറഞ്ഞു.

30. അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനംചെയ്തു.

31. അവർ അതിരാവിലെ എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.

32. ആ ദിവസം തന്നെ യിസ്ഹാക്കിന്‍റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറിന്‍റെ വിവരം അവനെ അറിയിച്ചു: “ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു.

33. അവൻ അതിന് ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേരാകുന്നു.

34. ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോൻ്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.

35. ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനഹേതുവായി തീർന്നു.